തിരുവനന്തപുരം : പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രതിരോധ വാക്സിനേഷനിൽ മുൻഗണന നൽകി ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശരാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. പ്രവാസികളുടെ വാക്സിനേഷനും ആയി ബന്ധപ്പെട്ട പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
വിദേശങ്ങളിലേക്ക് പോകേണ്ടവരെ കൂടാതെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.