കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായി ഉയർത്തി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിലവിൽ രാജ്യത്ത്‌ കഴിയുന്നവർക്കും കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി കർശ്ശനമായി നടപ്പിലാക്കിയേക്കും.കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായി ഉയർത്തി കൊണ്ട്‌ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനോടൊപ്പം കുറഞ്ഞ ശമ്പള പരിധിക്ക്‌ പുറത്തുള്ള നിലവിലെ താമസക്കാർക്ക്‌ കുടുംബ വിസ പുതുക്കുന്നതിനുള്ള മാനദണ്ഠം വ്യക്തമായി സൂചിപ്പിച്ചിരുന്നു.ഈ വിഭാഗത്തിൽ പെട്ടവരുടെ താമസരേഖ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അധികാരം താമസ വിഭാഗം ഡയരക്റ്റർ ജനറലിനു ആയിരിക്കുമെന്നാണു ഉത്തരവിൽ അറിയിച്ചിരിക്കുന്നത്‌.ഇത്‌ പ്രകാരം കുറഞ്ഞ ശമ്പള പരിധിക്ക്‌ പുറത്തുള്ള നിലവിലെ താമസക്കാർ കുടുംബ വിസ പുതുക്കുന്നതിനു ഫർവാനിയ ദജീജിലുള്ള താമസകുടിയേറ്റ വിഭാഗം അസിസ്റ്റന്റ്‌ അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി ആവശ്യമായി വരും.നിലവിൽ ഈ വിഭാഗത്തിൽ പെട്ടവർക്ക്‌ കുടുംബ വിസ പുതുക്കി നൽകുന്നതിനു അതാത്‌ ഗവർണ്ണറേറ്റിലുള്ള പാസ്സ്പോർട്ട്‌ വിഭാഗം മേധാവിയുടെ അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളൂ.ഭൂരിഭാഗം അപേക്ഷകർക്കും ഇത്തരത്തിൽ അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇത്തരം അപേക്ഷകൾക്ക്‌ അനുമതി നൽകുന്നതിനു കർശ്ശനമായ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണു സൂചന. 2016 ലാണു ഒരു ഇടവേളക്ക്‌ ശേഷം കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറായി ഉയർത്തിയത്‌. കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത്‌ കുടുംബത്തെ കൊണ്ടു വന്ന മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ രാജ്യത്ത്‌ കഴിയുന്നുണ്ട്‌. ഈ വിഭാഗത്തിൽ പെട്ടവർക്കാകും പുതിയ നിബന്ധന ദോഷകരമായി ബാധിക്കുക.

താഴെ പറയുന്ന വിഭാഗം ജോലിക്കാരെ കുറഞ്ഞ  ശമ്പള പരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

1.സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍,  നിയമ വിദഗ്ധര്‍, നിയമ ഗവേഷകര്‍.

2. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും.

3. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത സ്ഥാപനങ്ങള്‍ എന്നിവയിലെ  പ്രൊഫസര്‍മാര്‍.

4. സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും  വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ ലബോറട്ടറി അറ്റന്‍ഡന്റ്മാര്‍.

5. സര്‍വകലാശാലയുടെ  സാമ്പത്തിക ഉപദേഷ്ടാക്കള്‍ , എഞ്ചിനീയര്‍മാര്‍.

7  പള്ളിയിലെ ഇമാമുമാര്‍ , മതപ്രഭാഷകര്‍, പള്ളിയിലെ ബാങ്കു വിളിക്കാരന്‍ , ഖുര്‍ ആന്‍  മന:പാഠമാക്കിയവര്‍
സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യ സര്‍വകലാശാലകളിലും ലൈബ്രേറിയന്‍മാര്‍.

9-  ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സിംഗ് അതോറിറ്റിയിലെ  ജീവനക്കാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ,  മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, വിവിധ സാമൂഹിക പ്രവര്‍ത്തകര്‍

10. സര്‍ക്കാര്‍ മേഖലയിലെ സമൂഹിക  മന: ശാസ്ത്ര   വിദഗ്ധര്‍.

11. പത്രപ്രവര്‍ത്തകര്‍, റിപ്പോര്‍ട്ടര്‍മാര്‍.

12.  സ്‌പോര്‍ട്ട്‌സ് ഫെഡറേഷനിലെയും സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലെയും പരിശീലകര്‍ , കായിക താരങ്ങള്‍,
13. പൈലറ്റുമാര്‍ , ഹെയര്‍  ഹോസ്റ്റസ്

14. ശ്മശാനങ്ങളിലെ ജീവനക്കാര്‍.

  • ഇസ്മായീൽ പയ്യോളി –