മഴക്കെടുതിയിൽ അടിയന്തര സഹായം ആവശ്യപ്പെട്ട് ഫയർഫോഴ്സിന് ലഭിച്ചത് 43 പരാതികൾ

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ പെയ്തമഴയിൽ ജനറൽ ഫയർ ഫോഴ്സിന്റെ ഓപ്പറേഷൻ റൂമിന് അടിയന്തര സഹായം ആവശ്യപ്പെട്ട് 43 പരാതികൾ ലഭിച്ചു, അവയിൽ മിക്കതും ശക്തമായ മഴയിൽപ്പെട്ട് വാഹനങ്ങളിൽ കുടുങ്ങിയവരുടെയും കെട്ടിടങ്ങളുടെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയവരുടേയും ആയിരുന്നു.
അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് വകുപ്പാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ ജമാൽ അൽ-ബ്ലെയ്ഹിസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സുരക്ഷാ ദൗത്യം. മഴക്കെടുതിയിൽ കുടുങ്ങിയ 44 പേരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി ഫയർഫോഴ്സ് മീഡിയ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. മഴക്കെടുതിയിൽ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മഴ പെയ്യുമ്പോൾ വീട് വിട്ട് പോകരുതെന്നും കാലാവസ്ഥാ അസ്ഥിരതയുടെ അവസ്ഥയുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്