അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു, അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് അശോക് ചവാൻ സമിതി കോൺഗ്രസ് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ആരുടെയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താതെയാണ് റിപ്പോർട്ട് എന്നതാണ് പ്രസക്തം. മുഖ്യമന്ത്രിയുടെ ജനപ്രീതി തിരിച്ചറിയാൻ നേതൃത്വത്തിനായില്ലെന്നും
അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നും സമിതിയുടെ വിലയിരുത്തലായി കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്ന പരാമർശവും റിപ്പോര്‍ട്ടിലുണ്ട്. ചൊവ്വാഴ്ച രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. എന്നാല്‍ പുതിയ അധ്യക്ഷനെ നിയമിക്കുന്നതു മായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാല്‍, ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിന് വേണ്ടിയും ചരടുവലികൾ നടക്കുന്നതായും വിവരമുണ്ട്.സുധാകരൻ്റെ പ്രവർത്തന ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്.

ഓണ്‍ലൈന് മുഖാന്തരമാണ് അശോക് ചവാന്‍ സമിതി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.