കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് പുതിയ നിബന്ധനകൾ കർശനമായി പാലിക്കണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന സര്‍വീസുകളും പുതിയ കൊവിഡ് നിബന്ധനകള്‍ പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്റെ ഡയറക്ട്രേറ്റ് ജനറലിന്റെ നിര്‍ദേശം. കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞെങ്കില്‍ ആ പൗരന്മാര്‍ക്ക് രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല. വിമാനത്താവളത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. വിമാനത്തില്‍ കയറുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്.രാജ്യത്ത് എത്തിയതിന് ശേഷം യാത്രക്കാര്‍ 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. രാജ്യത്ത് എത്തി 72 മണിക്കൂറിനുള്ളില്‍ വീണ്ടും പിസിആര്‍ പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

മൊബൈല്‍ ഐഡിയുടെ ഇമ്യൂണ്‍ സിസ്റ്റത്തില്‍ കുവൈറ്റില്‍ അംഗീകരിച്ച വാക്‌സിനുകള്‍ എടുത്തെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രതിരോധ കുത്തിവെയ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി, യാത്രാ രേഖയുമായി പേര് പൊരുത്തപ്പെടുത്തല്‍, സ്വീകരിച്ച വാക്‌സിനേഷന്റെ പേര്, ഡോസുകള്‍ എടുത്ത തീയതി, വാക്‌സിന്‍ ഏജന്‍സിയുടെ പേര്, ഇലക്ട്രോണിക് റീഡബിള്‍ ക്യൂആര്‍ കോഡ് എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.