ഇന്ത്യയിൽ 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകും, ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും അനുമതി

രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി.
ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന്
മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ്
വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസ് നൽകുക.

ഭാരത് ബയോടെകിന്റെ കോവാക്സിൻ കുട്ടികൾക്ക് നൽകുന്നതിന് ഡിസിജിഐ ഇന്ന് അംഗീകാരം നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് 18 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്കുകൾ പതിവായി ഉപയോഗിക്കാനും കൈകൾ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.