കൊച്ചി:എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം നടത്തിയ സംഭവത്തിൽ 156 തൊഴിലാളികളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കിറ്റക്സിലെ തൊഴിലാളികളാണ് അക്രമം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തത്.
സംഭവത്തില്‍ പോലിസുകാരെ വധിക്കാന്‍ ശ്രമിച്ചതിനും പോലിസ് വാഹനം തീയിട്ട് നശിപ്പിച്ചതിനുമായി 2 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വധശ്രമം,പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.സംഘര്‍ഷം തടയാനെത്തിയ എസ്എച്ച്ഒയെ അടക്കം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ അക്രമം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കല്ല്,മരവടി അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അറസ്റ്റിലായവരില്‍ 24 പേരെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി.































