രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തീരുമാനം ഉടനുണ്ടായേക്കും

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച് ഗവർണറുടെ തീരുമാനം ഉടനുണ്ടായേക്കും. പ്രതികളുടെ കാര്യത്തിൽ, ഗവർണർ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014 ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. സിബിഐ അന്വേഷിച്ച കേസില്‍ നിയമതടസങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ തീരുമാനം വൈകിയത്. പ്രതികളെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിൻ്റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.
പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ.

പ്രതികളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.എം.കെ പ്രമേയം പാസാക്കിയിരുന്നു. ഗവർണറുടെ തീരുമാനം എതിരാകുകയാണ് എങ്കിൽ ഡി.എം.കെ തന്നെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുവാൻ സാധ്യതയുണ്ട്.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.