അംബേദ്കർ വിചാരിച്ചാലും ഭരണഘടന തകർക്കാനാവില്ല: മോദി

ബിജെപിയുടെ ലക്ഷ്യം ഭരണഘടന തകർക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബാസാഹിബ് അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.

അടിയന്തരാവസ്ഥയിലൂടെ കോൺഗ്രസാണ് ഭരണഘടനയെ തകർക്കാൻ നോക്കിയത്. ഇപ്പോൾ അവർ ദേശ വിരുദ്ധ ശക്തികൾക്കൊപ്പം ചേർന്നിരിക്കുകയാണ്. രാജ്യത്തെ ദുർബലപ്പെടുത്തുകയാണ് “ഇന്ത്യ’ മുന്നണി.

കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്രയാണ്. ഇപ്പോൾ ആ മുന്നണിയിലെ മറ്റൊരു പാർട്ടിയുടെ പ്രകടനപത്രികയിൽ പറയുന്നു, തങ്ങൾ ജയിച്ചാൽ ആണവായുധങ്ങൾ നശിപ്പിക്കുമെന്ന്. രണ്ട് അയൽ രാജ്യങ്ങൾ ആണവായുധങ്ങളുമായി നിൽക്കുമ്പോൾ നമ്മുടേത് നശിപ്പിക്കണമോ. ഇന്ത്യയെ അശക്തമാക്കാൻ ശ്രമിക്കുന്ന ഈ സംഘം എന്തു തരം സഖ്യമാണെന്നും മോദി ചോദിച്ചു. ആണവ നിരായുധീകരണം നടപ്പാക്കുമെന്ന സിപിഎമ്മിന്‍റെ പ്രകടന പത്രികയെയാണ് മോദി പരോക്ഷമായി വിമർശിച്ചത്.

മത്സ്യം കഴിക്കുന്നതിന്‍റെ വിഡിയൊ ദൃശ്യം നവരാത്രിക്കാലത്ത് പങ്കുവച്ച ആർജെഡി നേതാവ് തേജസ്വി യാദവിനെതിരേയും പ്രധാനമന്ത്രി രൂക്ഷമായാണു പ്രതികരിച്ചത്. ശ്രാവണ മാസത്തിൽ മട്ടൺ വിഭവം തയാറാക്കുന്നതിന്‍റെ ദൃശ്യം മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും പങ്കുവച്ചിരുന്നു. ഹിന്ദു കുടുംബങ്ങൾ മാംസാഹാരം ഒഴിവാക്കുന്ന വ്രതകാലങ്ങളിൽ ഇത്തരം ചിത്രവും ദൃശ്യവും പങ്കുവയ്ക്കുന്നത് മനഃപൂർവമാണെന്നു മോദി പറഞ്ഞു. മുഗളന്മാരുടെ മനഃസ്ഥിതിയാണ് “ഇന്ത്യ’ മുന്നണി നേതാക്കൾക്ക്. ഹിന്ദുക്കളെ പ്രകോപിപ്പിച്ച് സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മോദി.