നിയമലംഘകർക്കായി വ്യാപക റെയ്ഡ്; സൗദിയില്‍ മലയാളികളടക്കം 12,899 പേര്‍ ഒരാഴ്ചയ്ക്കിടെ പിടിയില്‍

റിയാദ്: റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തുന്നതിനായി സൗദിയില്‍ പരിശോധനകള്‍ വ്യാപകമാക്കി . വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സും (ജവാസാത്ത്) സംയുക്തമായി നടത്തുന്ന പരിശോധനയില്‍ ജൂലൈ 29 മുതല്‍ ആഗസ്ത് നാലുവരെ പിടിയിലായത് 12,899 പ്രവാസികളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, ഇവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടും.
റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരാണ് അറസ്റ്റിലായവരില്‍ ഏറെയും. 4,130 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായതെന്ന് ആഭഅയന്ത്ര മന്ത്രാലയം അറിയിച്ചു. 1,048 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങളും 7,721 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങളും ലംഘിച്ചതിനുമാണ് പിടിയിലായത്.നിലവില്‍ നിയമലംഘനങ്ങളെ തുടര്‍ന്ന് പിടികൂടപ്പെട്ട 70,608 പേരാണ് നിയമ നടപടികള്‍ കാത്തുകഴിയുന്നത്