സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ എണ്ണ കമ്പനിയുടെ ഓഹരികൾ സൗദി വിൽക്കുന്നു

റിയാദ്: സൗദി സര്‍ക്കാറിൻ്റെ ഉടമസ്ഥതയിലുള്ള വന്‍കിട എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരികൾ വിൽക്കുന്നു. കമ്പനിയുടെ ഒരു ശതമാനം ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. വരുന്ന ഒന്നുരണ്ട് വർഷത്തിനുള്ളിൽ അരാംകോയുടെ കൂടുതല്‍ ഓഹരികള്‍ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നടപ്പിലാക്കുന്ന വിഷന്‍ 2030ന്റെ വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019ലായിരുന്നു അരാംകോ ആദ്യമായി ഓഹരി കമ്പോളത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇത് എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറ്റി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ആദ്യ പടിയായാണ് വിലയിരുത്തപ്പെട്ടത്. 29.4 ബില്യന്‍ ഡോളറാണ് ഐപിഒ വില്‍പ്പന വഴി അരാംകോ ഇതിനകം സമാഹരിച്ചത്. ഇത് സൗദിയിലെ പ്രധാന നിക്ഷേപക സംവിധാനമായ പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ടില്‍ വകയിരുത്തുകയായിരുന്നു ചെയ്തത്. 2030ഓടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്തി 10 ട്രില്യന്‍ ഡോളറായി റിയാലായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കിരീടാവകാശി പറഞ്ഞു.