വിദേശികള്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീർത്ഥാടനം നടത്താം

ജിദ്ദ: മക്കയില്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചതായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വിദേശികള്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീർത്ഥാടനം നടത്താം. ജൂലൈ 11നായിരുന്നു ഉംറ തീര്‍ത്ഥാടനം ഹജ്ജ്ന് മുന്നോടിയായി താല്‍ക്കാലികമായി നിര്‍ത്തിയത്. ഹജ്ജ് തീര്‍ത്ഥാടകര്‍ മടങ്ങിയ ശേഷം ഹറമിലും മുറ്റങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ പുലര്‍ച്ചെ മുതല്‍ ഉംറ തീര്‍ത്ഥാടകര്‍ ഹറമിലെത്തി. നിലവില്‍ സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് അനുമതി നല്‍കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആഗസ്ത് 10 മുതല്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഏതെല്ലാം രാജ്യങ്ങളിലുള്ളവര്‍ക്കാണ് അനുമതി നല്‍കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല. നിലവില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത് തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ ഹറമിലേക്ക് പ്രവേശനം അനുവദിക്കൂ.മക്കയില്‍ ബാബ് അലി, കുദായ്, അജിയാദ്, ശുബൈക്ക എന്നീ നാല് സ്ഥലങ്ങളാണ് തീര്‍ത്ഥാടകരേയും വിശ്വാസികളേയും സ്വീകരിക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. മദീനയിലെ മസ്ജിദുനബവിയിലും വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. ഇതിനുള്ള നിര്‍ദ്ദേശം ജനറല്‍ പ്രസിഡന്‍സി തലവന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു