ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപനം ഒരാഴ്ചത്തേക്ക് നീട്ടി കോടതി. വധശിക്ഷ കാത്തു കഴിയുന്ന പ്രതികളുടെ മരണ്ട വാറണ്ട് ഇന്ന് പുറപ്പെടുവിക്കുമെന്നാണ് കരുതിയതെങ്കിലും പ്രതികൾക്ക് ദയാഹർജി ഉള്‍പ്പെടെയുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ പട്യാല ഹൗസ് കോടതി ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കുകയായിരുന്നു. പ്രതികൾക്കും അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി.
എന്നാൽ ഇതിനെതിരെ വികാരനിർഭരയായാണ് നിർഭയയുടെ അമ്മ പ്രതികരിച്ചത്. എവിടെ പോയാലും പ്രതികളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും ഞങ്ങള്‍ക്കും അവകാശങ്ങളില്ലേ എന്നും അമ്മ കണ്ണീരോടെ ചോദിച്ചു. നിങ്ങളെ കേൾക്കാനും പിന്തുണയ്ക്കാനുമാണ് കോടതി ഉള്ളതെന്നും എന്നാൽ നിയമങ്ങൾ പിന്തുടരേണ്ടതുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി.

































