ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കില്ല ; കെ എസ് യു ആവശ്യം തള്ളി മുഖ്യമന്ത്രി

0
6

തിരുവനന്തപുരം : എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്‍റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും. ഇതിനിടെ പാര്‍ട്ടി തര്‍ക്കങ്ങളിൽ കെസി വേണുഗോപാലിനെതിരായ ആസൂത്രിത സൈബര്‍ ആക്രമണത്തിന് പിന്നിൽ ഏതു ഉന്നതനായാലും പുറത്തു കൊണ്ടു വരണമെന്ന് പരസ്യ വിമര്‍ശന വിലക്ക് വകവെക്കാതെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രി നാളെ ദില്ലിയിൽ എഐസിസി നേതൃത്വത്തെ കാണും.

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്നായിരുന്നു കെ എസ് യു ആവശ്യം. ഒരേ ചടങ്ങിൽ എത്തിയെങ്കിലും അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി അവഗണിച്ചതോടെ തര്‍ക്കത്തിന്‍റെ തലം മാറി. അലോഷ്യസിന്‍റെ പരാതി കേട്ട കെപിസിസി പ്രസിഡന്‍റ് ഇടപെട്ടാണ് കാണാൻ മുഖ്യമന്ത്രി സമയം അനുവദിച്ചത്. തീരുമാനം മാറ്റണമെന്നാവശ്യം അലോഷ്യസ് ആവര്‍ത്തിച്ചു. ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും ഡീൻ കുര്യാക്കോസിന്‍റെയും ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിയമനമെന്ന് പറഞ്ഞ മുഖ്യമന്ത്രി തീരുമാനം മാറ്റാനാവില്ലെന്ന് അറിയിച്ചു. ഇനി മുഖ്യന്ത്രി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് തര്‍ക്കം നിര്‍ത്തുകയാണ് കെ എസ് യുവും.