കെജ്‌രിവാൾ അറസ്റ്റിൽ

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വസതിക്കു പുറത്ത് വൻപൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. ആം ആദ്മി പ്രവർത്തകരും വസതിക്കു മുന്നിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ 12 പേരടങ്ങുന്ന ഇഡി സംഘമാണ് വസതിയിൽ പരിശോധനാ വാറന്‍റുമായി എത്തിയിരിക്കുന്നത്.

മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇഡിയുടെ പരിശോധന.

മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെതിരേ 9 തവണ ഇഡി സമൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ , സഞ്ജയ് സിങ് എന്നിവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഡൽഹിയിലെ മദ്യവിൽപ്പന സ്വകാര്യ കമ്പനികൾക്കു നൽകാനുള്ള 2021ലെ മദ്യനയമാണ് എഎപിക്കു കുരുക്കായത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതോടെ ലെഫ്റ്റനന്‍റ് ഗവർണറായി ചുമതലയേറ്റ വി.കെ. സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മദ്യനയം പിൻവലിച്ചെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.