കുവൈറ്റ് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഇന്നലെ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിനി ബിൻസി, ഭർത്താവ് കണ്ണൂർ സ്വദേശി സൂരജ് എന്നിവരെയാണ് ഇന്നലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിലെ കാവൽക്കാരൻ ഫ്ലാറ്റിൽ എത്തി വാതിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇയാളാണ് ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് എന്നും അറബ് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ഫ്ലാറ്റിൽ നിന്ന് ഇരുവരും വഴക്കിടുന്ന ശബ്ദവും ഭാര്യയുടെ നിലവിളിയും കേട്ടിരുന്നതായും അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലും സ്റ്റാഫ് നഴ്‌സുമാരാണ്. ഇവരുടെ രണ്ട് മക്കളായ ഇവ് ലിൻ, എയ്ഡൻ എന്നിവർ നാട്ടിലാണ്. അടുത്ത മാസം കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഇരുവരും. ഇതിന്റെ ഭാഗമായി മക്കളെ നാട്ടിലേക്ക് കൊണ്ടു പോയി ദിവസങ്ങൾക്കു മുമ്പാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്.
Home Middle East Kuwait ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു, മലയാളി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ...































