ജൂൺ 8 ന് ശേഷമേ കുവൈത്തിൽ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ചെയ്യൂ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം വീണ്ടും നീട്ടി. വാക്‌സിന്റെ ലഭ്യതക്കുറവാണ് വാക്സിനേഷന്‍ നീട്ടാന്‍ കാരണമെന്നും, ജൂണ്‍ എട്ടിനു ശേഷമേ രണ്ടാം ഡോസ് വിതരണം ചെയ്യാനാവൂ എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് 10ന് അധികൃതർ മൂന്നാം ബാച്ച് വാക്സിനുകള്‍ വാങ്ങിയിരുന്നു. എന്നാലിവ സുരക്ഷിതവും പ്രയോജനകരവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധന റിപ്പോർട്ടുകള് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അതിന്റെ വിതരണം തടസ്സപ്പെട്ടത്.നാല് ലക്ഷം ഡോസ് വാക്സിനുകളാണ് ഇതിലുള്ളത്.

മെയ് 31ഓടെ റിപ്പോർട്ടുകള്‍ കൈമാറുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ അവ ജൂണ്‍ എട്ടോടെ മാത്രമേ ലഭിക്കൂ എന്നാണ് പുതിയ വിവരം. കമ്പനിയുടെ റഷ്യന്‍ പ്ലാന്റില്‍ നിന്ന് നിര്‍മിച്ചതാണ് മൂന്നാം ഷിപ്പ്‌മെന്റിലെ വാക്‌സിന്‍.
ഓക്‌സ്‌ഫോഡ് വാക്‌സിന്റെ രണ്ടു ലക്ഷം ഡോസ് അടങ്ങിയ ആദ്യ ബാച്ച് ഫെബ്രുവരിയില്‍ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരുന്നു കുവൈറ്റിന് ലഭിച്ചത്. റഷ്യയില്‍ നിര്‍മിച്ച 1.27 ലക്ഷം ഡോസുകള്‍ ഏപ്രിലിലാണ് ലഭിച്ചത്. എന്നാല്‍ മൂന്നാം ബാച്ച് മെയ് 10 എത്തിയെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു.

വാക്‌സിന്‍ ലഭ്യമാവാത്തതിനെ തുടര്‍ന്ന് ഓക്‌സഫോഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിചരണം കഴിഞ്ഞ മാസം കുവൈറ്റ് നീട്ടിവയ്ക്കുകയായിരുന്നു. ആദ്യ ഡോസ് എടുത്ത് 12 ആഴ്ചയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് നല്‍കി വന്നിരുന്നതെങ്കിലും വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇടവേള നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യ ഡോസ് എടുത്ത് മൂന്നോ നാലോ മാസം കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുകൊണ്ട് പ്രതിരോധ ശക്തി ആര്‍ജിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നു മാത്രമല്ല, വൈകുന്നതിന് അനുസരിച്ച് ഫലപ്രാപ്തി വര്‍ധിക്കുന്നതായാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിലവില്‍ 20 ലക്ഷം ഡോസ് വാക്‌സിനുകളാണ് കുവൈറ്റില്‍ വിതരണം ചെയ്തത്.. ഓക്‌സ്‌ഫോഡ് വാക്‌സിന്റെ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഡോസായി മറ്റേതെങ്കിലും വാക്‌സിന്‍ നല്‍കുന്നതിനെ കുറിച്ചും കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.