കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയഞ്ചാമത് രക്തസാക്ഷിത്വ ദിനം ഇൻകാസ് (INCAS) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.അബ്ബാസിയയിൽ വെച്ച് നടന്ന ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ആധുനിക ഭാരതത്തിന്റെ ശില്പിയായ അദ്ദേഹം വിഭാവനം ചെയ്ത ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലകൊള്ളുമെന്നും ചടങ്ങിൽ പങ്കെടുത്തവർ ദൃഢപ്രതിജ്ഞ ചൊല്ലി.
ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിച്ച ശാസ്ത്രീയ ദൂരക്കാഴ്ചയും, താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് അധികാരം എത്തിച്ച പഞ്ചായത്തീരാജ് സംവിധാനവും ഉൾപ്പെടെ രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളെ ചടങ്ങിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു.
ഇൻകാസ് കുവൈറ്റ് ചെയർമാൻ രാജീവ് നടുവിലെമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മധു മാഹി, കുര്യൻ തോമസ് പൈനുമ്മൂട്ടിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, രതീഷ് കുമ്പളത്ത്, തമ്പി ലൂക്കോസ്, അലക്സ് മാനന്തവാടി, ജോൺ തോമസ് കൊല്ലകടവ്, ജിജി പത്തനംതിട്ട, ഷിജു എബ്രഹാം, വിൽസൺ നിലമ്പൂർ, റോമി ജോൺ പള്ളിവിളയിൽ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

































