ബുർഖ ധരിക്കുന്നത് മകളുടെ സ്വാതന്ത്ര്യം: ഖദീജയെ പിന്തുണച്ച് എ.ആർ.റഹ്മാൻ

മകൾ ഖദീജ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. മക്കൾക്ക് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചെയ്യാനുള്ള അവകാശങ്ങൾ‌ കൊടുത്തിട്ടുണ്ടെന്നും സ്വന്ത ഇഷ്ടപ്രകാരമാണ് അവൾ ബുർഖ ധരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എർ.ആർ.റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പു മുട്ടൽ തോന്നുന്നുവെന്ന എഴുത്തുകാരി തസ്ലീമ നസീറിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിനടിസ്ഥാനം.

താൻ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളെ കുറിച്ച് യാതൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും തന്റെ രീതികളിൽ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നും തസ്മീയ്ക്ക് മറുപടിയായി ഖദീജ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വൈറലായ ഈ പ്രതികരണതത്തിന് പിന്നാലെയാണ് എ.ആർ.റഹ്മാനും മകളെ പിന്തുണച്ചെത്തിയിരിക്കുന്നത്. സമൂഹവുമായി വളരെയേറെ ഇടപഴകുന്ന കുട്ടിയാണ് ഖദീജ.ബുര്‍ഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണു ചെയ്തത്. ബുർഖ ധരിക്കുക എന്നത് അവൾ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണ്. അതിനെ മതപരമായ ഒന്ന് എന്നതിനേക്കാൾ മാനസികമായ ഒരു തീരുമാനമെന്നു കരുതാനാണ് വ്യക്തിപരമായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മുടെ പ്രയാസങ്ങൾ മക്കളെ അറിയിച്ച് വളർത്തുന്നതാണ് നല്ല രീതി അപ്പോൾ അവർക്ക് നമ്മുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാനാകും. മാതാപിതാക്കളിൽ നിന്ന് നല്ലതും ചീത്തയും സ്വീകരിക്കേണ്ടി വരുമെന്ന് അവർ മനസിലാക്കിയാൽ മതി ബാക്കിയൊക്കെ അവരുടെ ആഗ്രഹവും സ്വാതന്ത്ര്യവുമാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എ.ആർ.റഹ്മാൻ വ്യക്തമാക്കിയത്.