കൊച്ചി: ഉണ്ണി മുകുന്ദനെതിരെയുള്ള പരാമർശത്തിൽ മുൻ മാനേജർ വിപിൻകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക. കഴിഞ്ഞ ശനിയാഴ്ച അമ്മയുടെ ഓഫീസിൽ ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിൻകുമാറും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ഈ ചർച്ചയിൽ എത്തിയ ധാരണകൾക്ക് വിരുദ്ധമായി വിപിൻ ഒരു ദൃശ്യമാധ്യമത്തിന് ഫോണിലൂടെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിവരങ്ങൾ നൽകിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് ഫെഫ്ക വ്യക്തമാക്കി. ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം അസത്യമാണെന്നും സംഘടന നിരീക്ഷിച്ചു.
വിപിൻകുമാർ ധാരണ ലംഘനം നടത്തിയ സാഹചര്യത്തിൽ, അദ്ദേഹത്തോട് യാതൊരു തരത്തിലുള്ള സംഘടനാപരമായ സഹകരണവും ഫെഫ്ക നടത്തില്ലെന്നും അച്ചടക്ക നടപടികൾ ഉടനടി സ്വീകരിക്കുമെന്നും സംഘടനയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ശനിയാഴ്ച്ചയായിരുന്നു അമ്മയുടെ ഓഫീസിൽ വെച്ച് ഫെഫ്‌കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം ചർച്ച ചെയ്തത്. ഇതിന്റെ ഫലമായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചതായി സിനിമാ സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ വിപിനെതിരെ സിനിമാ സംഘടനകളിൽ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്നും വിപിൻ മാനേജർ ആയിരുന്നെന്നും സംഘടനകൾ വ്യക്തമാക്കി.